പൂങ്കാവനം സംരംഭത്തിൽ നിന്ന്
ചേകനൂർ മൗലവിയുടെ കുതന്ത്രങ്ങൾ
ചോ: ചേകനൂർ മൗലവിയുടെ പക്ഷത്ത് ആളുകൾ വർധിക്കുന്നു എന്ന‍് മനസ്സിലാക്കി മുജാഹിദു നേതൃത്വം അദ്ദേഹത്തെ വാദപ്രതിവാദത്തിനു വെല്ലുവിളിച്ചതാണോ വണ്ടൂരിലെ വാദപ്രതിവാദത്തിന് കാരണം.?ഉ: അല്ല. വാദപ്രതിവാദത്തിന് വെല്ലുവിളിക്കുക അന്നും ഇന്നും മുജാഹിദുകളുടെ നയമല്ല. മറുപക്ഷത്തിന്റെ വെല്ലുവിളി വരുമ്പോഴേക്കും വാദപ്രതിവാദത്തിലേക്കെടുത്തു ചാടാറുമില്ല. വെല്ലുവിളി നിരന്തം നടത്തുകയും നമ്മുടെ പക്ഷത്ത് അത് നേരിടാൻ തെളിവുകളില്ലെന്ന് ജനങ്ങൾ തെറ്റിധരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാം അതു നേരിടാറ്. വണ്ടൂരിൽ ചേകനൂർ മൗലവിയുടെ വിഷയത്തിലും അതാണുണ്ടായത്. മുജാഹിദ് കേന്ദ്രമായ എടവണ്ണയിൽ വന്ന‍് അദ്ദേഹം വെല്ലുവിളി പ്രസംഗംനടത്തി. തന്റെ വാദം ഖണ്ഡിക്കാൻ കഴിവുള്ള ആരും മുജാഹിദ് പ്രസ്ഥാനത്തിലില്ലെന്ന‍് അദ്ദേഹം വീരവാദം മുഴക്കുകയും ഇസ്ലാമിന് നിരക്കാത്ത പല വാദങ്ങളും അവതരിപ്പിക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും ഇതാവർത്തിച്ചു. പിന്നീട് 2.4.1969 മുതൽ വണ്ടൂരിൽ ഏതാനും ദിവസം പ്രസംഗ പരമ്പര നടത്തി. പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് തന്നെ മുജാഹിദുകൾ തന്റെ മുമ്പിൽ തോറ്റിരിക്കയാണെന്നു പ്രഖ്യാപിക്കുകയും ആവർത്തിച്ചു വെല്ലുവിളിക്കുകയും ചെയ്തു. അന്ന‍് വണ്ടൂരിലെ അവസ്ഥ മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ദയനീയമായിരുന്നു. മുജാഹിദുകളിൽ മഹാഭൂരിപക്ഷം അദ്ദേഹത്തിനൊപ്പമായിരുന്നു. ഈ സാഹചര്യത്തിൽ എടവണ്ണയിലെ ചില മാന്യൻമാർ ചേകനൂറിന്റെ പരിപാടിയുടെ സംഘാടകരിൽ ചിലരുമായി കാണാനിടയായി. ചേകനൂറിന്റെ വാദങ്ങളുമായി മുജാഹിദ് പണ്ഡിതൻമാർക്ക് വല്ല അഭിപ്രായവ്യത്യാസവുമുണ്ടെങ്കിൽ അവരതു സ്റ്റേജിൽ വെച്ച് പ്രകടിപ്പിക്കാൻ തയ്യാറാവണമെന്നും തയ്യാറാകുന്നപക്ഷം അതിന്നുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാമെന്നും ഇവരോടു പറഞ്ഞു. ഈ മാന്യൻമാർ മുജാഹിദ് പണ്ഡിതരായ എ.അലവി മൗലവിയെ കാര്യം ധരിപ്പിച്ചു. ഇത്തരം വെല്ലുവിളികളുടെയും പ്രചാരവേലകളുടെയും നേരെ ഇനിയും കണ്ണടച്ചാൽ അത് പൊതുജനങ്ങൾക്കിടയിൽ തെറ്റുധാരണ സൃഷ്ടിക്കുമെന്നും ചേകനൂറിന്റെ അനിസ്ലാമികവാദങ്ങൾ കൂടുതൽ വേരുപിടിക്കുമെന്നും മനസ്സലാക്കി വ്യവസ്ഥ പ്രകരാമുള്ള വാദപ്രതിവാദത്തിന് തയ്യറാണെന്ന‍് അലവി മൗലവി വാക്കുകൊടുത്തു.
വണ്ടൂരിൽ ചേകനൂറിന്റെ പ്രസംഗപരമ്പര തുടങ്ങുന്ന ദിവസം അലവി മൗലവി ഏതാനും മുജാഹിദുകളോടൊപ്പം അവിടെയെത്തി. വാദപ്രതിവാദം കൈകാര്യം ചെയ്യാൻ അവിടെ വെച്ച് “തബ്ൽീഗ് കമ്മിറ്റി“ എന്ന പേരിൽ ഒരു കമ്മിറ്റിയുണ്ടാക്കി. ചേകനൂർ പ്രസംഗമാരംഭിക്കുകയും വെല്ലുവിളി ആവർത്തിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തിന് തബിളേഗ് കമ്മിറ്റി പ്രസിഡണ്ട് ഒരു കത്തുകൊടുത്തു. ചേകനൂർ മൗലവിയുടെ വാദങ്ങളോട് തങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും ന്യായമായ വ്യവസ്ഥയുണ്ടാക്കി വിഷയം ഖണ്ഡിക്കാൻ തയ്യാറാണെന്നും കത്തിന് മറുപടി കിട്ടിയ ശേഷം അനന്തര നടപടി സ്വീകരിക്കാമെന്നും അതിൽ പറഞ്ഞിരുന്നു. പക്ഷേ അന്ന‍് സ്റ്റേജിന്നടുത്തു വെച്ച് ചേകനൂറും സുന്നികളും തമ്മിൽ ചില അനിഷ്ട സംഭവങ്ങളുണ്ടായതിനാൽ ഉടനെ മറുപടി കിട്ടണമെന്ന‍് ശഠിക്കുന്നത് ശരിയല്ലെന്ന‍് തബിളേഗു കമ്മിറ്റിക്ക് തോന്നി. പിന്നീട് മൂന്നാം ദിവസമതാ പ്രശ്നത്തിൽ നിന്ന‍് തടിയൂരുന്ന തരത്തിൽ ഒരു മറുപടിക്കത്തു വരുന്നു. അതിങ്ങനെയായിരുന്നു: ചേകനൂറിന്റെ കത്ത്
“വണ്ടൂർ തബിളേഗ് കമ്മിറ്റി സെക്രട്ടറിക്ക്, അസ്സലാമു അലൈക്കും. ചേകനൂർ മുഹമ്മദ് അബുൽഹസൻ മൗലവിയും വഅ‍്ലു കമ്മിറ്റി പ്രസിഡണ്ടും അറിയിക്കുന്നത്. നിങ്ങൾ 2. 4. 1969-ന് അയച്ച കത്തു കിട്ടി. മൗലവി സാഹിബിന്റെ വഅ‍്ല് തൽക്കാലം നിർത്തിയതുകൊണ്ട് ഈ പ്രശ്നം രണ്ടാമതും വഅ‍്ലുണ്ടാകുന്ന സാഹചര്യത്തിൽ വേണ്ടിവന്നാൽ പരിഗണിക്കാവുന്നതാണ്. എന്ന‍് 1969 ഏപ്രിൽ 5ന് സി. അബ്ദുറഹ്മാൻ ഹാജി(ഒപ്പ്) വണ്ടൂർ
ഈ കത്തു കിട്ടിയ ഉടനെ 18. 4. 69 മുതൽ മുജാഹിദുകളുടെ പ്രസംഗ പരിപാടി നടത്താൻ തബിളേഗ് കമ്മിറ്റി തീരുമാനിച്ചു. നോട്ടീസടിച്ചു വിതരണം ചെയ്തു. ഇതറിഞ്ഞപ്പോൾ ഈ പരിപാടി നടക്കാതിരിക്കാനുള്ള കുതന്ത്രങ്ങളാണ് ചേകനൂർ മൗലവിയുടെ ആളുകൾ ആവിഷ്കരിച്ചത്. ചേകനൂർ മൗലവിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് അടുത്തുതന്നെ തങ്ങൾ ഒരു ഖണ്ഡനപ്രസംഗ പരിപാടിക്ക് ഏർപ്പാടു ചെയ്തുകൊള്ളാമെന്നും അതുകൊണ്ട് മുജാഹിദു പണഡിതൻമാർ മാത്രമായി വണ്ടൂരിൽ ഒരു പരിപാടി നടത്തരുതെന്നും അവർ അലവി മൗലവിയോടഭ്യർഥിച്ചു. ഈ സാഹചര്യത്തിൽ അലവി മൗലവി മാന്യമായ ഒരു നിബന്ധനവെച്ചു. ചേകനൂറിനെക്കൂടി ഉൾപ്പെടുത്തി നിങ്ങൾ സംഘടിപ്പിക്കുമെന്നു പറഞ്ഞ ഖണ്ഡന പരിപാടിയുടെ തിയ്യതി രേഖാമൂലം മുൻകൂട്ടി അറിയിച്ചാൽ തങ്ങൾ നിശ്ചയിച്ച പ്രസംഗ പരിപാടി നിർത്തുന്നുവെന്ന‍് ജനങ്ങളെ അറിയിക്കാം. എന്നായിരുന്നു അത്. ആ കാര്യം തബിളേഗ് കമ്മിറ്റിയുടെ പേരിൽ കത്തുമുഖേന ചേകനൂറിന്റെ ആളുകളെ അറിയിച്ചു. ഈ എഴുത്തിനു ഒരു മറുപടിയും അയക്കാതിരുന്നപ്പോൾ തബിളേഗ് കമ്മിറ്റി അവരെ നേരിട്ടു സമീപിച്ചു. തങ്ങൾ മറുപടി തരാനുദ്ദേശിക്കുന്നില്ലെന്ന മറുപടിയാണ് അവരിൽനിന്ന‍് കിട്ടിയത്. അത്കൊണ്ട് മുൻകൂട്ടി നിശ്ചയിച്ചപോലെ 1969 ഏപ്രിൽ 18-ന് മുജാഹിദുകളുടെ പരിപാടി നടക്കുമെന്ന നോട്ടീസ് വിതരണം ചെയ്തു. മുജാഹിദുകളുടെ പരിപാടി നടന്നാൽ തന്റെ തട്ടിപ്പ് പൊളിയുമെന്നു ഭയന്ന ചേകനൂർ മറ്റൊരു കുതന്ത്രം നടത്തി. മുജാഹിദുകളുടെ പരിപാടിയുടെ തലേദിവസം(ഏപ്രിൽ-17ന്) നോട്ടീസടിക്കാതെ ഒരു പരിപാടിയാരംഭിച്ചു. നമ്മുടെ പരിപാടി അലങ്കോലപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. നമ്മുടെ പണ്ഡിതൻമാർ ഇതു വകവെക്കാതെ നോട്ടീസിൽ പറഞ്ഞ പ്രകാരം ഏപ്രിൽ 18-ന് പ്രസംഗ പരമ്പര തുടങ്ങുകയും ചെയ്തു. ഇതാണ് വണ്ടൂരിലെ സംവാദത്തിലേക്ക് നയിച്ച പശ്ചാത്തലം.
ചോ: രണ്ടു വിഭാഗത്തിന്റെയും സ്വതന്ത്ര പരിപാടികൾ എങ്ങനെയാണ് വ്യവസ്ഥ പ്രകാരമുള്ള വാദപ്രതിവാദത്തിലേക്കെത്തിച്ചതു.?
ഉ: ഇരുവിഭാഗവും ഒരേ സമയത്ത് പരിപാടികൾ നടത്തിക്കൊണ്ടിരിക്കെ മധ്യസ്ഥ ശ്രമവുമായി ചിലർ മുന്നോട്ടു വന്നു. ഇരുവിഭാഗവും ഒരേ സ്റ്റേജിൽ വെച്ച് തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. ഞങ്ങളത് ഉടനെ സ്വാഗതം ചെയ്തു.
ചോ: പരിപാടി നിർത്തി ഒരേ സ്റ്റേജിൽ നടത്തുക എന്നത് ഉടനെ സ്വാഗതം ചെയ്യാൻ കാരണം.?
ഉ: ഒരേ സമയത്ത് ചേകനൂറും മുജാഹിദുകളും രണ്ട് വ്യത്യസ്ത പ്രസംഗങ്ങൾ നടത്തുമ്പോൾ ചേകനൂറിന്റെ അനുയായികൾ അയാളുടെ പ്രസംഗ സ്ഥലത്താണുണ്ടാവുക. എന്നാൽ ഒരേ സ്റ്റേജിൽ വെച്ച് ഇരു കൂട്ടരും മാറി മാറി സംസാരിക്കുന്ന പരിപാടിയാകുമ്പോൾ ചേകനൂറിന്റെ ആൾക്കാരെ മുഴുവൻ നമുക്ക് ശ്രേതാക്കളായി കിട്ടും. നമ്മുടെ ലക്ഷ്യം അയാളുടെ വാദത്തിൽ അകപ്പെട്ടുപോയവരെ രക്ഷിക്കലാണല്ലോ. അതിനാൽ കൂടുതൽ ആലോചിച്ചു നിൽക്കാതെ ഉടനെ മധ്യസ്ഥൻമാരുടെ ആവശ്യം അംഗീകരിച്ച് സംവാദത്തിനു സമ്മതിച്ചു. പക്ഷേ ചേകനൂർ വീണ്ടും പിൻമാറാൻ തന്ത്രം മെനഞ്ഞു. കേരള നദ്‌വത്തുൽ മുജാഹിദീൻ, കേരള ജംഇയ്യത്തുൽ ഉലമാ തുടങ്ങിയ ഏതെങ്കിലും സംഘടനയുടെ പ്രതിധിനകളുമായിട്ടല്ലാതെ ഞാൻ ഖണ്ഡപ്രസംഗം നടത്തുകയില്ല, അല്ലാത്തപക്ഷ തോൽക്കുമ്പോൾ ആരു തോറ്റെന്നാണ് പറയുക? ഇതായിരുന്നു അദ്ദേഹത്തിന്റെ വിചിത്രവാദം.
ചേകനൂർ മൗലവിയും ഒരു വ്യക്തി മാത്രമാണ്. സംഘടനയുടെ പ്രതിനിധിയല്ല. അദ്ദേഹത്തെ നേരിടാൻ സംഘടന വേണ്ട. വ്യക്തികൾ തന്നെ മതി. ആരാണ് തോൽക്കുക എന്ന‍് വാദപ്രതിവാദം നടത്തുന്നതിനു മുമ്പേ തീരുമാനിക്കുന്നതിൽ അർഥമില്ലെന്നും ഞങ്ങൾ പറഞ്ഞു. അവസാനം ഞങ്ങളുടെ ആവശ്യം ന്യായമാണെന്ന‍് അദ്ദേഹത്തിന്റെ കൂടെയുള്ളവർക്ക് സമ്മതിക്കേണ്ടിവന്നു. അങ്ങനെ ഇരുവിഭാഗത്തെയും പ്രവർത്തകർ നിലമ്പൂർ യൂണിയൻ ലോഡ്ജിൽ യോഗം ചേർന്ന‍് പരിപാടിയുടെ നടത്തിപ്പിന് വേണ്ടി “സത്യാന്വേഷണകമ്മിറ്റി“ എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. 1969 മെയ് 12 മുതൽ നാലുദിവസം പരിപാടി നടത്താനാണ് ഈ കമ്മിറ്റി വ്യവസ്ഥ തയ്യാറാക്കിയിരുന്നത്. പക്ഷേ മൂന്നു ദിവസമേ നടന്നുള്ളൂ.
No comments:
Post a Comment